യൂറോപ്പ് യാത്രയിൽ ധാരാളം സമയം പ്ലെയിനിലും ട്രെയിനിലും ഉണ്ടാവും എന്നറിഞ്ഞ് കൊണ്ടാണ് കയ്യിൽ നാലു പുസ്തകം കരുതിയത്… വായനയുടെ പകുതിയിൽ എത്തി നിന്നിരുന്ന ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ… പിന്നെ മാധവിക്കുട്ടിയുടെ ഒറ്റയടിപാത.. കൂടെ ചെക്കോവിന്റെയും ഉണ്ണി ആറിന്റെയും ചെറുകഥകൾ…
സിദ്ധാർത്ഥയും മാധവിക്കുട്ടിയും വായിച്ച് തീർത്തു… ചെക്കോവിന്റെയും ഉണ്ണിയുടെയും കഥകൾ ചിലതൊക്കെ വായിച്ചു… പിന്നെ വായന നിർത്തി, മനസ്സിൽ ആ കഥകളിലെ കഥാപാത്രങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിട്ട് കളിച്ചപ്പോൾ പുതിയ കഥകളും അനുഭവങ്ങളും കഥാപാത്ര സ്വഭാവങ്ങളും സങ്കല്പങ്ങളും കണ്ടെത്തി.. അതാണ് ചെറുകഥയുടെ ബ്യൂട്ടി…
ചെറുകഥകൾ വായനക്കാരന്റെ മനസ്സിൽ കിടന്ന് വളരും… വായനക്കാരെയും മനസ്സിലെങ്കിലും കഥാകൃത്തുക്കളാക്കാൻ… പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ചെറുകഥകൾക്ക് കഴിയും…. പകുതി എഴുതി നെറ്റിനപ്പുറത്തേക്ക് ചെറുകഥാകൃത്ത് എറിഞ്ഞ് തരുന്നത് പോലെയാണ്… വായിച്ച കഥകളിലെ പത്രങ്ങൾക്ക് പൂർണ്ണത നൽകേണ്ട ചുമതല മ്മള് വായനക്കാർക്കാണെന്ന പോലെ…അതും കൂടിയാണല്ലോ അയിന്റെ ബ്യൂട്ടി…
‘ഒറ്റയടിപ്പാത’ മാധവിക്കുട്ടിയുടെ ഓർമ്മക്കുറിപ്പുകളാണ്… ദാന്പത്യം, മാതൃത്വം, സൗഹൃദം, സ്ത്രീപക്ഷം, കവിത, പ്രശസ്തി, യാത്ര, കുടുംബം, ജീവിതം, എഴുത്ത്, മരണം, രണം, ഭരണം, തരണം അങ്ങിനെ പോകുന്നു അൻപതിനടുത്ത് ഓർമ്മക്കുറിപ്പുകൾ അടങ്ങിയ 210 പേജുകൾ…
എഴുതിയ എല്ലാ കാര്യങ്ങളിലും പൂർണ്ണമായും യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ എഴുത്തിൽ അടങ്ങിയ ആത്മാർത്ഥത ശ്വാസം മുട്ടുന്നവന് ഓക്‌സിജൻ മാസ്ക് പോലെയാണ്…. പ്രത്യേകിച്ച് നാട്ടിൽ നിന്നും മാറി നിന്ന് യാത്ര ചെയ്യുന്ന എന്നെ പോലൊരു പ്രവാസി മലയാളിക്ക്..
ഒരു വായനക്കാരനെന്ന രീതിയിൽ ‘നിങ്ങൾ എന്തെഴുതിയാലും എന്റെ സമയം നിങ്ങൾക്കായി ഞാൻ മാറ്റി വയ്ക്കുന്നു’ എന്ന് അല്പം പോലും വിഷമമില്ലാതെ പറയാൻ കഴിയുന്ന (എന്റെ പരിമിതമായ വായനകളിൽ) ചുരുക്കം എഴുത്തുകാരുടെ കൂട്ടത്തിൽ വളരെ മുൻപിലാണ് കഥാപാത്രവും കഥയും എഴുത്തുമായി മാറി മാറി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആമി…. അത് കഥയിലെ മാധവിക്കുട്ടിയായാലും കവിതയിലെ കമലാദാസായാലും….. ഈ സമയം ഞാൻ നിങ്ങൾക്ക് വേണ്ടി എന്നെ തന്നെ മാറ്റിവച്ചിരിക്കുന്നു… നിങ്ങൾക്ക് വേണ്ടി മാത്രം…
വായിച്ചപ്പോൾ പിന്നീട് ഓർമ്മിച്ചെടുക്കണം എന്നോർത്ത് വച്ച എത്രയോ കാര്യങ്ങൾ ഉണ്ടായിരുന്നു… ഇന്നിപ്പോൾ ഒന്നും ഓർമ്മ വരുന്നില്ല… അതാണ് എഴുത്തിന്റെ ഭംഗി… അതിലെ ആശയങ്ങൾ നമ്മുടെ മനസ്സിൽ പോയി ഇരിക്കുന്ന ഇടം നമ്മൾ പോലും പരതിയാൽ കിട്ടില്ല… ജീവിതം വഴിമുട്ടുന്പോൾ മുട്ടാൻ പാകത്തിന് തുറക്കാൻ വെന്പി നിൽക്കുന്ന വാതിലുകൾ പോലെ അവ പ്രത്യക്ഷപ്പെടും… വഴി മുട്ടാൻ ജീവിതം ഇനിയുമുണ്ടല്ലോ… ഓർമ്മ വരും…. അപ്പോൾ പറയാം…
സ്നേഹം!!! സ്നേഹം മാത്രം!!!
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
Leave a Reply